Movies
അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്‌ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.
ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്‍കുന്നതില്‍ ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്‍റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്‌ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്‌ഷന്‍ നേടിയത്.
ഇന്ത്യയിൽ
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്‌ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).
Movies
തിരുവനന്തപുരം: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കവേ റാപ്പര്‍ വേടനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത് പലരെയും അമ്പരപ്പിച്ചു. മഹാരഥന്‍മാരും അധ്യാപകരും കവികളുമൊക്കെ വിരാജിച്ചിരുന്ന സിംഹാസനത്തിലേക്കാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി റാപ്പര്‍ വേടനെയും കൈപിടിച്ചു ഇരുത്തിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് പത്തു പുരസ്‌കാരങ്ങള്‍ നേടിയതില്‍ പ്രധാനപ്പെട്ടത് ഗാനരചനയ്ക്കു വേടനു ലഭിച്ച പുരസ്‌കാരമാണ്. അപ്രതീക്ഷിതമായാണ് വേടനെ തേടി പുരസ്‌കാരം എത്തിയത്.
വിയര്‍പ്പു തുന്നിയ കുപ്പായം എന്ന ഗാനത്തിലെ വരികള്‍ക്കാണ് വേടനെ മികച്ച ഗാനരചയിതാവായി അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തത്. പീഡനക്കേസുകളില്‍ അടക്കം കുരുങ്ങി കരിയര്‍തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വേളയിലാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെത്തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരിക്കുന്നത്. ലൈംഗികാരോപണക്കേസുകളില്‍ കുടുങ്ങിയ ഈ തൃശൂര്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ കോടതി നല്‍കിയ ഹര്‍ജിയിലും ഇന്ന് അനുകൂല തീരുമാനം കിട്ടിയിരുന്നു.
പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെയാണ് വിയര്‍പ്പു തുന്നിയ കുപ്പായത്തിന്റെ ഇതിവൃത്തം. സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിച്ചു നില്‍ക്കുന്ന കാര്യങ്ങളാണ് ഗാനത്തില്‍ പറയുന്നത്. 2020ലാണ് വേടന്‍ സംഗീതരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ് എന്ന സംഗീത ആല്‍ബവുമായി തുടക്കം. ജാതി മൂലം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിഹ്വലതകളായിരുന്നു പ്രമേയം. ഇതു 1.8 കോടിയിലേറെ കാഴ്ചക്കാരെ യു ട്യൂബില്‍ നേടി. ഇതോടെ വേടന്‍ ശ്രദ്ധിക്കപ്പെട്ടു.
2021ല്‍ നായാട്ട് എന്ന ചിത്രത്തിലെ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര രംഗത്തും എത്തി. എന്നാല്‍, പിന്നീട് നിരവധി വിവാദങ്ങള്‍ ഈ യുവാവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. ചിലതൊക്കെ കേസുകളായി മാറി. ബുക്ക് ചെയ്തിരുന്ന പരിപാടികള്‍ പലതും കാന്‍സല്‍ ചെയ്യേണ്ടിവന്നു.